Saturday, June 20, 2009

മിഴി കൂമ്പിയ നീര്‍മാതളപ്പൂക്കള്‍‍:ഇന്ദിരാ ബാലന്‍




കഥകള്‍ മനസ്സിലേക്ക്‌ തളിരിട്ടു വന്ന നാള്‍ മുതല്‍ക്കേ കേള്‍ക്കുന്ന
പേരായിരുന്നു ഈയ്യിടെ അന്തരിച്ച പ്രശസ്ത കഥാകാരി മാധവിക്കുട്ടിയെന്ന
കമലാസുരയ്യയുടേത്‌. പിന്നീട്‌ അവരുടെ ശില്‍പ്പചാതുരിയാറ്‍ന്ന കഥകളിലൂടെ
സഞ്ചരിക്കുമ്പോള്‍ ആ പേര്‌ പച്ചകുത്തിയതുപോലെ ഹൃദയത്തില്‍ പതിഞ്ഞു. ഓരോ
കഥകളിലും
കണ്ട സ്ത്രീകഥാപാത്രങ്ങള്‍, അവരെല്ലാം ഞാനെവിടെയൊക്കെയൊ വെച്ച്‌
പരിചയപ്പെട്ടവരല്ലെയെന്നും,ഒറ്
റപെടുന്ന സ്ത്രീത്വത്തിന്‍റെ വേദനകള്‍
എന്‍റെതുകൂടിയല്ലേയെന്നും എനിക്കു തോന്നിയിരുന്നു. കാല്‍പ്പനിക
ചാരുതയാര്‍ന്ന അയത്നലളിതമായ വള്ളുവനാടന്‍ശൈലിയിലൂടെ ഒഴുകുമ്പോള്‍ ഒരു
പക്ഷേ ഞാന്‍ മറന്നുതുടങ്ങിയ എന്‍റെ ഭാഷ എനിക്കു തിരികെ ലഭിച്ചു.അതെല്ലാം
നിലച്ചിരിക്കുന്നുവെന്ന ജീവിതത്തിന്‍റെ അപ്രതിരോധ്യസത്യത്തെ
അംഗീകരിക്കു
വാന്‍ മനസ്സ്‌ വിസമ്മതിച്ചു.

ആര്‍ജ്ജവവും ഓജസ്സും നിറഞ്ഞ ഭാവസുന്ദരമായ കവിതപോലെയുള്ള കഥകള്‍.
സമൂഹത്തിന്‍റെ പൊയ്‌ മുഖങ്ങളെ തുറന്നുകാട്ടുമ്പോള്‍ മനുഷ്യന്‍റെ പച്ചയായ
"സ്വത്വം"തന്നെയല്ലെ നാം കണ്ടത്‌. രതി, മനുഷ്യനിലെ സ്വാഭാവികമായ
ഒരാവേഗമായിരുന്നതിനാല്‍ തുറന്നെഴുതുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞപ്പോള്‍
നെറ്റി ചുളിക്കയും ചെളി വാരിയെറിയുകയും ചെയ്ത സമൂഹം തന്നെ അവരുടെ മരണം
ഒരാഘോഷമാക്കിയത്‌ ദൃശ്യമാധ്യമങ്ങളിലൂടെ നാമെല്ലാം കണ്ടതല്ലെ.
ഓന്തിനെപ്പോലെ നിറം മാറുവാന്‍ സമൂഹത്തിനൊട്ടും ലജ്ജയില്ലെന്നതിന്‌ ഒരു
ദൃഷ്ടാന്തം
കൂടിയായിരുന്നു ആകാഴ്ചകള്‍ .ഇതൊക്കെ കണ്ട്‌ അവരുടെ ആത്മാവു
എത്രകണ്ട്‌ വേദനിച്ചിട്ടുണ്ടാകും!

ഇപ്പോള്‍
നീര്‍മാതളം തന്‍റെ പ്രിയ്യപ്പെട്ട കൂട്ടുകാരിയെ
തിരയുകയാവില്ലേ? ശോകമൂകമായി വിരഹവേദനയാല്‍
വീര്‍പ്പ്‌ മുട്ടുന്ന ആ പൂക്കളെ
കുറിച്ചോര്‍ക്കുമ്പോള്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ ഗീതാഞ്ജലിയിലെ ഈ
വരികളാണെന്‍റെ മനസ്സില്‍ തിരയടിക്കുന്നത്‌. "കൂരിരുള്‍ ചൂഴുമീ രാവിന്‍റെ
യാമങ്ങള്‍ ഏതു രാഗത്തിനാല്‍
പൂര്‍ണമാക്കേണ്ടു ഞാന്‍ ‍"......
മിതമായ ചായകൂട്ടില്‍ ചാലിച്ചെടുത്ത്‌ പ്രകൃതിയുടെ ശബ്ദ താള ചലന
മാധുര്യം ഹൃദയത്തിലാവാഹിച്ചെടുത്ത്‌ കൈരളിക്കു നല്‍കിയ ഭാവരാഗ നിബദ്ധമായ
എത്രയെത്ര ക
ഥകള്‍ കണ്ണീര്‍ പൊഴിച്ചു നില്‍ക്കുന്നു. ആ നീര്‍മാതളപൂക്കളോ
ഇപ്പോള്‍ വിരിയാനാകാതെ മിഴികൂമ്പി നില്‍ക്കയായിരിക്കാം. തന്‍റെ പ്രിയ
സഖിയുടെ
വേര്‍പാടോര്‍ത്ത്‌ ....... "സ്നേഹമാണ്‌ ഏറ്റവും വലിയ മതമെന്ന്"
പഠിപ്പിച്ചു തന്ന് മഹാഗണിയും വാകമരവും കാവല്‍നിന്ന് തണല്‍ വിരിച്ച
മണ്ണിന്‍റെ മാറില്‍ ശാന്തമായുറങ്ങുന്ന അമ്മേ, അവിടുത്തേക്കായിതാ,
വാക്കിന്‍റെ ഒരു പിടി അശ്രുപുഷ്പങ്ങള്‍
!

BACK