Monday, June 22, 2009

സ്മൃതിപഥത്തിലെ കണ്ണീര്‍:അനില്‍ പള്ളിയില്‍








കര്‍ക്കിടകത്തിന്‍റെ അവസാന നാളുകളില്‍ വെയില്‍ തെളിഞ്ഞ ഒരു ഉച്ചതിരിഞ്ഞ
നേരത്താണ്‌ അയള്‍ സഹപ്രവര്‍ത്തകയായ സുമിത്രയുടെ വീട്ടിലേക്ക്‌ യാത്ര
തിരിച്ചത്‌. ഇതിനു മുന്‍പ്‌ രണ്ടു വട്ടം അയാള്‍ അവിടെ പോയിട്ടുണ്ട്‌.
അപ്പോള്‍ അയാള്‍ക്കൊപ്പം മറ്റ്‌ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇത്തവണ
അയാള്‍ പോയത്‌ ഏകനായാണ്‌. സുമിത്രയുടെ അമ്മൂമ്മയെ സന്ദര്‍ശിക്കുകയാണ്‌
യാത്രയുടെ
ലക്‌ഷ്യം.

വെയില്‍
ചാഞ്ഞു തുടങ്ങിയ മൂന്നു മണിയോടെ അയാള്‍ സുമിത്രയുടെ
വീട്ടിലെത്തി. കോളിംഗ്‌ ബെല്ലില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ അമ്മൂമ്മ
തന്നെയാണ്‌ വാതില്‍ തുറന്നത്‌. പരിചയപ്പെടുത്തിയപ്പോള്‍ കാണാന്‍
ആഗ്രഹിച്ചിരുന്നതായി അമ്മൂമ്മ പറഞ്ഞു.

അയാള്‍ പലപ്പോഴായി എഴുതിയ കഥകളും കവിതകളും സുമിത്ര അമ്മൂമ്മയെ കാണിച്ചിരുന്നു.

വായനാശീലം ജന്‍മസിദ്ധമായുണ്ടായിരുന്ന അമ്മൂമ്മ തന്‍റെ അഭിപ്രായം
സുമിത്രയോടു പറയാറുണ്ട്‌. അവള്‍ അയാളോടും. അവള്‍ ഒരിക്കല്‍ അയാളോടു
പറഞ്ഞു "എനിക്ക്‌ കൂടുതല്‍
അടുപ്പം അമ്മൂമ്മയോടാണ്‌. ഞാന്‍ എല്ലാം
പറയാറുണ്ട്‌: എല്ലാം.."അങ്ങിനെയാണ്‌ അമ്മൂമ്മയെ നേരില്‍ കാണാനും
പരിചയപ്പെടാനും അയാള്‍ക്ക്‌ ആഗ്രഹമുണ്ടായത്‌.

ഒരു വട്ടം തന്‍റെ ആഗ്രഹം അയാള്‍ സുമിത്രയെ അറിയിച്ചിരുന്നു.
നിനച്ചിരിക്കാത്ത ഓരോ തടസ്സങ്ങള്‍ ഓരോ വട്ടവും ഉണ്ടായി. സുമിത്രയുടെ ഇളയ
സഹോദരിയുടെ പ്രസവത്തെ തുടര്‍ന്നുണ്ടായ തിരക്കായിരുന്നു ആദ്യ തടസ്സം.
പിന്നീട്‌ സുമിത്രയുടെ ചിറ്റമ്മയോടൊപ്പം അമ്മൂമ്മ കുറച്ചു ദിവസം മാറി
നിന്നു മടങ്ങി എത്തിയത്‌ അടുത്തിടെയാണ്‌. ഇത്തവണ അയാള്‍ കൂടുതല്‍

ചിന്തിച്ചില്ല. അമ്മൂമ്മയെ കാണാന്‍ പുറപ്പെടുകയായിരുന്നു.

ഒരിക്കലും തന്നെ ആദ്യമായി കാണുകയാണെന്ന അപരിചിതത്വം അമ്മൂമ്മക്ക്‌
ഉണ്ടായിരുന്നില്ലെന്നത്‌ അയാള്‍ക്ക്‌ ഏറെ ആശ്വാസം നല്‍കി. കൂടെ
സന്തോഷവും. സുമിത്രയുടെ അമ്മയും അവിടുണ്ടായിരുന്നു. സുമിത്രയുടെ
അച്ഛന്‍
മാധവമ്മാന്‍ മൂന്നു മാസം മുമ്പ്‌ മരണമടഞ്ഞു

അമ്മൂമ്മക്കും സുമിത്രയുടെ അമ്മ വിജയക്കുമൊപ്പം അവളുടെ മോള്‍ ദേവിയും ഉണ്ടായിരുന്നു

"വീട്ടില്‍ ഭാര്യക്കും കുട്ടികള്‍ക്കും സുഖമല്ലേ?" അമ്മൂമ്മയുടെ
സ്നേഹാര്‍ദ്രമായ അന്വേഷണം.


"അതെ

" ഇവിടെ നമ്മടെ ആള്‍ പോയപ്പോള്‍ എല്ലാം........

മാധവമ്മാന്‍റെ മരണത്തെക്കുറിച്ചായിരുന്നു അമ്മൂമ്മ സൂചിപ്പിച്ചത്‌.
ദു:ഖത്തിന്‍റെ തിരയിളക്കത്തില്‍ വാക്കുകള്‍ മുറിയുകയായിരുന്നു.

ഉം"

മാധവന്‍ മുമ്പിലുണ്ടായിരുന്നു. മോനെ........ എന്തു
കാര്യത്തിനും മാധവന്‍ പോയാല്‍ ആളേയും കൊണ്ടേ വരൂ. അത്രക്ക്‌ നന്നായി
സംസാരിച്ച്‌ ആളുകളെക്കൊണ്ട്‌ കാ
ര്യങ്ങള്‍ നടത്തിയെടുക്കാന്‍ നല്ല
കഴിവായിരുന്നു. ആ കഴിവു്‌ ഇപ്പോള്‍ രണ്ടാമത്തോള്‍ക്ക്‌ കിട്ടീട്ടുണ്ട്‌.
അതേ പ്രകൃതം ,അതേ രീതി," സുമിത്രയുടെ അനുജത്തി സുചിത്രയെ കുറിച്ചാണ്‌
അമ്മൂമ്മ പറഞ്ഞത്‌. സുചിത്രയെ ഒന്നു രണ്ടു വട്ടം അയാള്‍ കണ്ടിട്ടുണ്ട്‌.
സുമിത്രയെ വിളിക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍.

"മോനെ , ഇരുപത്തിയഞ്ചാം വയസ്സില്‍ തുടങ്ങീതാ അമ്മൂമ്മയുടെ ഈ..."മനസ്സില്‍
ഓടിയെത്തിയ ദു:ഖസ്മൃതികള്‍ അമ്മൂമ്മയുടെ വാക്കുകള്‍ തടഞ്ഞു.
ഇപ്പോള്‍ വയസ്സ്‌ അറുപത്തഞ്ച്‌. എനിക്കു ഒരു മോനുണ്ടായിരുന്നു.

മിടുക്കനായിരുന്നു.പക്ഷേ, ഈശ്വരന്‍ ആയുസ്സു നല്‍കിയില്ല. ഓര്‍മ്മകളുടെ
ഓളപ്പരപ്പില്‍ അമ്മൂമ്മയുടെ മനസ്സു്‌ അലയുമ്പോള്‍ ചുണ്ട്‌ നിശ്ശബ്ദമായി
വിതുമ്പുന്നത്‌ അയാള്‍ അറിഞ്ഞു. ദൂരെ എവിടേയോ ദൃഷ്ടി പതിപ്പിച്ചിരുന്ന
അമ്മൂമ്മയുടെ കണ്ണടച്ചില്ലില്‍ കണ്ണീരിന്‍റെ നനവു്‌
പടര്‍ന്നപ്പോള്‍അയാളുടെ കണ്ണുകളും ഈറനണിഞ്ഞു.

"തലയില്‍ മൂന്നു ചുഴി ഉണ്ടായിരുന്നു. പതിനാറു വയസ്സു കഴിഞ്ഞു
കിട്ടിയാല്‍ രക്ഷപ്പെട്ടുവെന്ന്‌ ആരോ പറഞ്ഞു. " മാധവന്‍
വന്നപ്പളാ
പിന്നീട്‌ ഒരാളായത്‌. അതുവരെ ഈ പെണ്‍കുട്ട്യോളും ഞാനും.
......"മാധവമ്മാന്‍ അമ്മൂമ്മക്ക്‌ മരുമകന്‍ മാത്രമായിരുന്നില്ല.
കുടുംബത്തിന്‍റെ സര്‍വ്വസ്വ
വും,അമ്മൂമ്മക്ക്‌ നഷ്ടപ്പെട്ട മകനും
ആയിരുന്നു.

അയാള്‍ ഓര്‍ത്തു. എത്ര സമാധാനം തന്‍റെ അവസ്ഥ. അമ്മാവന്‍ നന്നേ
ചെറുപ്പത്തില്‍ മരിച്ചു. അഞ്ചു പെങ്ങന്‍മാര്‍ക്ക്‌ ഒറ്റ ആങ്ങള.അഞ്ചാം
വയസ്സില്‍ മരിച്ചു.

ആരോടും നന്നായി ഇടപെടാന്‍ മാധവന്‌ അറിയാം. വലിപ്പ ചെറുപ്പമൊന്നുമില്ല.
എന്തു ചെയ്യാം...... ജോലീന്ന്‌ പിരിഞ്ഞിട്ട്‌ സ്വസ്ഥമായി ആരോഗ്യത്തോടെ
കഴിയാന്‍ യോഗമുണ്ടായില്ല .റിട്ടയര്‍ ചെയ്ത്‌ രണ്ടു വര്‍ഷത്തിനകം......

" പ്രമേഹം ഉള്ള കാര്യം വൈകിയാണോ അറിഞ്ഞത്‌? അയാള്‍ ചോദിച്ചു.

അല്ല.
ഇരുപത്തിയഞ്ചു വയസ്സിലേ അറിയാം. എറണാംകുളത്ത്‌
ഉദ്യോഗമുണ്ടായിരുന്നപ്പോള്‍ അവിടുത്തെ വെള്ളമെല്ലാം കുടിച്ച്‌
വറ്റിച്ചൂന്ന്‌ മാധവന്‍ തമാശ പറയാറുണ്ട്‌. (പ്രമേഹ രോഗികളുടെ
ദാഹത്തെയാണ്‌ സൂചിപ്പിച്ചത്‌) അമ്മൂമ്മയുടെ വാക്കുകള്‍ വിജയ അമ്മായിയും
തലയാട്ടി ശരി വെച്ചു.

"മോനേ ഇപ്പോള്‍ അമ്മൂമ്മക്ക്‌ ....ഓര്‍മ്മകളില്‍ തെന്നി നീങ്ങിയ
അമ്മൂമ്മയുടെ വാക്കുകള്‍ മുറിഞ്ഞു.

പറയാനുദ്ദേശിച്ചതെന്തോ മുഴുമിപ്പിച്ചില്ല.

എന്തോ ഓര്‍ത്തിട്ടെന്നവണ്ണം സുമിത്രയുടെ മോള്‍ ദേവിയോട്‌ പറഞ്ഞു. ''മോള്‌
അച്ഛാച്ഛന്‍റെ ഫോട്ടോ മാമന്‌ കാണിച്ച്‌ കൊടുക്ക്''‌.

ചുമരലമാരിയിലെ ചില്ലു നീക്കി ദേവി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത്‌
അയാള്‍ക്ക്‌ നീട്ടി. ആരുടേയൊ യാത്രയയപ്പ്‌ ചടങ്ങിന്‍റെ ചിത്രം. അതില്‍
ഇടതു ഭാഗത്തു നില്‍ക്കുന്ന മാധവമ്മാമനെ തന്‍റെ പിഞ്ചു വിരല്‍ക്കൊണ്ട്‌
ദേവി അയാളെ തൊട്ടുകാണിച്ചു.ഇതാ അച്ഛാച്ഛന്‍ വളരെ പ്രസന്നമായ മുഖം. ഹൃദയം
തുറന്നുള്ള നിഷ്ക്കളങ്കമായ പുഞ്ചിരി. അയാള്‍ മനസ്സില്‍ നമിച്ചു ഫോട്ടോ
തിരിച്ചു നല്‍കി
അയാളോര്‍ത്തു, പ്രമേഹം മൂര്‍ച്ഛിച്ചാണ്‌ മാധവമ്മാന്‍ മരിച്ചത്‌.

"മോനേ, മൂന്ന്‌ നാല്‌ പശുക്കളുണ്ടായിരുന്നു. സഹായത്തിന്‌
മാധവന്‍ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു വിഷമോം അറിഞ്ഞില്ല. ഇപ്പൊ ഒന്നൂല്ല."

ഒരര്‍ത്ഥത്തില്‍ മാധവമ്മാന്‍ പുണ്യം ചെയ്തതാണ്‌. മൂന്നു
പെണ്‍കുട്ട്യോള്‍ടേയും
കല്യാണം നല്ല നിലക്ക്‌ നടത്തി. അവര്‍
തെറ്റില്ലാതെ ജീവിക്കുന്നതു കാണാന്‍ കഴിഞ്ഞില്ലേ.....ഇതിലപ്പുറം
മഹാഭാഗ്യം ഉണ്ടോ ?-അയാള്‍ പറഞ്ഞു ശരിയാ....പലരും അതു തന്ന്യാ പറയണത്‌.
-അമ്മൂമ്മ സ്വാന്തനം കണ്ടെത്തി.

ഇളയ മോള്‍ടെ തീരെ ആരോഗ്യ മില്ലാതിരുന്നിട്ടു കൂടി മണ്ഡപത്തില്‍ എത്തി.
മുഹൂര്‍ത്ത സമയത്ത്‌ മാധവന്‍ കൈ പിടിച്ചു കൊടുത്തു. പറയുമ്പോള്‍
അമ്മൂമ്മയുടെ കണ്ണുകള്‍നിറയുന്നത്‌ അയാള്‍ കണ്ടു.

മാധവന്‍റെ കുടുംബത്തില്‍ അവര്‍ ഏഴു പേരാണ്‌. ഒന്നിനൊന്ന്
കാര്യപ്രാപ്തിയുള്ള മിടുക്കന്‍മാര്‍ "അമ്മൂമ്മ പറഞ്ഞു. "മാധവന്‍റെ
നക്ഷത്രം പൂരമായിരുന്നു. സഹോദരിയുടേയും അതേ നാള്‍ ഇത്തവണ അമ്പലത്തില്‍
വഴിപാട്‌ നടത്തിയപ്പോള്‍ അവള്‍ വന്നു. പക്ഷേ നമ്മുടെ മാധവന്‍.
..."അമ്മൂമ്മ ദു:ഖം അടക്കാന്‍ ശ്രമിക്കുന്നത്‌ അയാള്‍ കണ്ടൂ.

ഇത്ര സ്നേഹനിധിയായ ഭാര്യാമാതാവിനെ കിട്ടിയ മാധവമ്മാന്‍
ഭാഗ്യവാനായിരുന്നു. അയാള്‍ ഓര്‍ത്തു.

ഇടക്ക്‌ എപ്പോഴോ വിജയമ്മായി നല്‍കിയ ചായ അയാള്‍ കുടിച്ചു. ദേവിക്കായി
താന്‍ ഒന്നും കരുതിയില്ലല്ലോ എന്ന വിഷമം അയാളെ അലട്ടിയിരുന്നു. ആറ്‌
വയസ്സു പ്രായമുള്ള അവള്‍ക്ക്‌ മിഠായിയൊ മറ്റൊ വാങ്ങാന്‍ തോന്നാതിരുന്ന
തന്‍റെ ബുദ്ധിഹീനതയെ അയാള്‍ മനസാ പഴിച്ചു.

സുമിത്രയുടെ ബന്ധു സുഷമ ഇടക്ക്‌ എത്തി അയാളുടെ രചനകള്‍
ശ്രദ്ധിക്കാറുണ്ടെന്ന് അറിയിച്ചു
യാത്ര പറഞ്ഞിറങ്ങും മുന്‍പ്‌ അയാള്‍ കൈവശം കരുതിയ ഓണപ്പുടവ
അമ്മൂമ്മക്കു നല്‍കി നമിക്കുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ അമ്മൂമ്മയുടെ
മകന്‍റെ സ്മരണ അയാളുടെ കണ്ണുകള്‍ ഈറനണിയിച്ചു. -

BACK