Wednesday, June 24, 2009

അമേരിക്കന്‍ യാത്രാനുഭവം : സുബൈദ മഹ്‌ദി







ഞാനൊരു വീട്ടമ്മയാണ്‌. ഒരു സാധാരണ ഗൃഹനാഥ. ഭര്‍ത്താവും കുട്ടികളുമൊത്ത്‌
കൊല്ലത്ത്‌ താമസിക്കുന്നു. ഞങ്ങള്‍ക്കൊരു മൂന്നാം തലമുറ കൂടിയുണ്ട്‌.
മകളിലും മകനിലുമായി നാല്‌ പേരക്കുട്ടികള്‍.

പാലക്കാടു ജില്ലയിലെ മണ്ണാര്‍ക്കാട്‌ എന്ന മലയോരപ്രദേശത്താണ്‌ ഞാന്‍
ജനിച്ചത്‌. ഉറവ വറ്റാത്ത പ്രകൃതിഭംഗിയുടെ ഈറ്റില്ലമായ അട്ടപ്പാടി ,
സൈലന്‍റെ്‌ വാലി വനമേഖലക്കു തൊട്ടുതാഴേയുള്ള ഒരു താഴ്വാരഭൂമിയാണ്‌ എന്‍റെ
ഗ്രാമമായ മണ്ണാര്‍ക്കാട്‌. ഇത്‌ എന്‍റെ കുട്ടിക്കാലത്തെ കാര്യമാണ്‌.
ഇന്ന്‌ മണ്ണാര്‍ക്കാട്‌ താലൂക്ക്‌ ആ സ്ഥാനമാണ്‌ നിറയെ കോണ്‍ക്രീറ്റ്‌
വനങ്ങള്‍ മൂടി നില്‍ക്കുന്ന ഒരു ചെറുപട്ടണം.

ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലായിരുന്നു എന്‍റെ ജനനം .ഞങ്ങളുടെ ഗ്രാമത്തിലെ
തറവാടുകളില്‍ നിന്നും കുട്ടികളടക്കം സ്ത്രീകള്‍ അധിക ദൂരം
സഞ്ചരിക്കാറുണ്ടായിരുന്നില്ല. ഇന്നും ഞാനോര്‍ക്കുന്നു, ബാല്യകാലത്തെ
എന്‍റെ ഏറ്റവും സുദീര്‍ഘമായ ഒരു യാത്രയെ പറ്റി. മണ്ണാര്‍ക്കാടു നിന്നും
പിതാവുമൊത്ത്‌ മുത്തച്ഛന്‍റെ നാടായ ഒറ്റപ്പാലത്തിനു പോയതാണത്‌.നാട്ടില്‍
നിന്നും നാല്‍പ്പതു കിലോമീറ്റര്‍ ദൂരമെ ഉണ്ടായിരുന്നുള്ളു.
ഒറ്റപ്പാലത്തിന്‌. മയില്‍ വാഹനം മോട്ടോര്‍ കമ്പനിയുടെ ഒരു പഴയ
ബസ്സിലായിരുന്നു യാത്രയെന്നതും ഓര്‍മ്മയിലുണ്ട്‌.

ബാല്യകാലത്ത്‌ നടക്കാതെപോയ യാത്രാ സങ്കല്‍പ്പങ്ങള്‍ പൂവണിയുന്നത്‌ എന്‍റെ
വിവാഹാനന്തരമാണ്‌. ഭര്‍ത്താവിന്‍റെ നാടു കൊല്ലമാണ്‌. ഒരു ബിസിനസ്സുകാരനാണ്‌ അദ്ദേഹം. എന്നെ ആകര്‍ഷിച്ച അദ്ദേഹത്തിന്‍റെ
പ്രത്യേകത ,മൂപ്പര്‍ ഒരു യാത്രാപ്രേമിയാണെന്നതായിരുന്നു. സഞ്ചാരത്തെ
പ്രണയിച്ച അദ്ദേഹം നടത്തിയ ചെറുതും വലുതുമായ നിരവധി യാത്രകളില്‍
സഹചാരിയായിരുന്നിട്ടുണ്ട്‌ ഞാന്‍ .അവയില്‍ പലതും
ദേശാന്തര യാത്രകളുമായിരുന്നു.

ലോകയാത്രകളില്‍ കലശലായ കമ്പം ഭര്‍ത്താവിന്‌ തുടങ്ങുന്നത്‌ ആയിരത്തി
തൊള്ളായിരത്തി എണ്‍പത്തി രണ്ടിലാണ്‌. ആദ്യ സന്ദര്‍ശനം തൊട്ടടുത്ത
മാലിയിലേക്കായിരുന്നു. മാലിയില്‍ തുടങ്ങി നിരവധി ദേശങ്ങള്‍ പിന്നിട്ട്‌
ഇപ്പോള്‍ തന്‍റെ നാല്‍പ്പത്തിമൂന്നാമത്തെ രാജ്യമായ ചൈനയില്‍ അതെത്തി
നില്‍ക്കുന്നു. ചൈനക്കു പോയത്‌ രണ്ടായിരത്തിയാറിലാണ്‌. സമീപ
വര്‍ഷങ്ങളില്‍ നടത്തിയ വിദേശയാത്രകളില്‍ ഞാന്‍ ഒപ്പം പോകാതിരുന്നത്‌ ചൈന
മാത്രമായിരുന്നു.

ചൈനക്കു മുന്‍പായിരുന്നു അമേരിക്കന്‍ യാത്ര. രണ്ടായിരത്തി നാലില്‍ . ആ
യാത്രയില്‍ ഒപ്പം ഞാനുമുണ്ടായിരുന്നു. എന്‍റെ പത്തൊമ്പതാമത്തെ രാജ്യമാവും
അമേരിക്ക.

ഈ ഓരോ യാത്രയും ഹൃദ്യവും രസകരവുമായ ഒത്തിരി അനുഭവങ്ങള്‍ എനിക്കു
സമ്മാനിച്ചിട്ടുണ്ട്‌. ഏറ്റവും ഒടുവില്‍ നടത്തിയ ഈ അമേരിക്കന്‍ യാത്രയിലെ
ചെറിയ ചില അനുഭവങ്ങളും ,വിശേഷങ്ങളും ഞാനിവിടെ പങ്കു വെക്കുകയാണ്‌.

ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ്‌ ഇന്ന്‌ അമേരിക്ക .വലിപ്പം
എന്നത്‌ വിസ്‌തൃതിയെ മാത്രം ഉദ്ദേശിച്ചല്ല. സുദീര്‍ഘമായ ദേശീയ
പാരമ്പര്യമൊന്നും അവകാശപ്പെടാന്‍ചരിത്രത്തില്‍ ഇടമില്ലാതിരുന്നിട്ടും
എല്ലാ മേഖലകളിലും അവര്‍ ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ശക്തിയാണ് ‌, ആധുനിക
ശക്തിയാണ്‌.

ഭാഗ്യം, ചെന്നൈയിലെ അമേരിക്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസ്‌ മുഖേന
എനിക്കും ഭര്‍ത്താവിനും പത്തു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി
വിസയാണ്‌ ലഭിച്ചത്‌. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ എപ്പോള്‍
വേണമെങ്കിലും,എത്ര പ്രാവശ്യവും ഞങ്ങള്‍ക്കു അമേരിക്കയില്‍ പോയിവരാം.

ജൂണ്‍ പന്ത്രണ്ടാം നു കൊച്ചിയില്‍ നിന്നും മുംബൈ വഴി
ന്യൂയോര്‍ക്കിലേയ്ക്കു നേരിട്ടു പറക്കുകയായിരുന്നു. എയര്‍ ഇന്‍ഡ്യ
വഴിയായിരുന്നു യാത്ര. പോകും വഴി പാരീസിലിറങ്ങി ഇന്ധനം നിറക്കുകയും വിമാന
ജോലിക്കാരെ മാറ്റുകയും ചെയ്തിരുന്നു. ഇതിനകം പത്തു മണിക്കൂര്‍ സമയം
പിന്നിട്ടും കഴിഞ്ഞിരുന്നു.

ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ അവിടത്തെ സമയം വൈകീട്ടു എട്ടുമണി.
മുംബൈയില്‍ നിന്നും പുറപ്പെട്ടത്‌ ഇന്‍ഡ്യന്‍ സമയം രാവിലെ ആറ്‌
മുപ്പതിനാണ്‌. ഞങ്ങളുടെ വാച്ചിലെ സമയപ്രകാരം ഒട്ടാകെ ഇരുപതു മണിക്കൂര്‍
പറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയിലെ ലോക്കല്‍ സമയം വെച്ചു
നോക്കിയാല്‍ ആകെ പത്തര മണിക്കൂര്‍ സഞ്ചരിച്ചതായേ തോന്നിയുള്ളു,
രാജ്യങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസമാണിത്‌. വളരെ വിസ്‌തൃതമായ
രാജ്യമാണല്ലൊ യു എസ്സ്‌. അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ കിഴക്കേയറ്റത്താണ്‌
ന്യൂയോര്‍ക്ക്‌. ന്യൂയോര്‍ക്കും ഇന്‍ഡ്യയുമായി തണുപ്പുകാലത്ത്‌ പത്തര
മണിക്കൂറ്‍ സമയ വ്യത്യാസമുണ്ട്‌. നമ്മേക്കാള്‍ പത്തര മണിക്കൂറ്‍
പിന്നില്‍. ചൂടുകാലത്ത്‌ ഈ വ്യത്യാസം ഒന്‍പതര മണിക്കൂര്‍ ആയി ചുരുങ്ങും
അപ്പോള്‍ അവിടെയുള്ള എല്ലാ വാച്ചുകളും ഒരു മണിക്കൂര്‍ പിന്നിലേക്ക്‌
തിരിച്ചു വെയ്ക്കപ്പെടുമെന്നത്‌ ,നാം ഇന്‍ഡ്യക്കാര്‍ക്ക്‌
അത്ഭുതമുളവാക്കുന്ന സംഗതി തന്നെ. ഇതേ അവസ്ഥ യൂറോപ്പിനുമുണ്ട്‌.

എന്നാല്‍ അമേരിക്കയുടെ പടിഞ്ഞാറേ അറ്റമായ സാന്‍ഫ്രാന്‍സിസ്കോയും
ന്യൂയോര്‍ക്കും തമ്മില്‍ പോലും ഉണ്ട്‌ മൂന്നു മണിക്കൂര്‍ വ്യത്യാസം.
ഇന്‍ഡ്യയേക്കാള്‍ എത്രയോ വലിപ്പമുള്ള രാജ്യമാണ്‌
അമേരിക്കയെന്നോര്‍ക്കണാം. അപ്പോള്‍ നമ്മുടെ നാടുമായി പന്ത്രണ്ടര
മണിക്കൂര്‍ വ്യത്യാസമാണ്‌ അമേരിക്കക്കുണ്ടാകുക. നമ്മുടെ പകല്‍ അവിടെ
രാത്രികാലമാവുന്നത്‌ അങ്ങിനെയാണ്‌.

ഞങ്ങളീ യാത്രയില്‍ അമേരിക്കയിലെ മിക്ക എല്ലാ സ്റ്റേറ്റുകളും
സന്ദര്‍ശിക്കുകയുണ്ടായി. കിഴക്കേകരയായ ന്യൂയോര്‍ക്ക്‌ മുതല്‍ ആറായിരം
കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറേ തീരമായ സാന്‍ഫ്രാന്‍സിസ്കോ
വരെ, അമേരിക്കയില്‍ അങ്ങോളമിങ്ങോളം പതിനെണ്ണായിരം കിലോ മീറ്റര്‍
ദൂരമാണ്‌ ഒട്ടാകെ ഞങ്ങള്‍ താണ്ടിയത്‌. ആഭ്യന്തര വിമാനങ്ങളിലും വിവിധ എ
സി. കോച്ചുകളിലും ടാക്സിയിലും കപ്പലിലും ഒക്കെ സഞ്ചരിക്കേണ്ടി വന്നു,
ഞങ്ങള്‍ക്ക്‌ അമേരിക്കയിലെ മുഴുവന്‍ സ്റ്റേറ്റുകളും കണ്ടു തീര്‍ക്കാന്‍.

പത്തിരുപതു ലോകരാജ്യങ്ങള്‍ ഭര്‍ത്താവുമൊത്തു സഞ്ചരിക്കാനിട വന്നപ്പോഴും
അപൂര്‍വ്വം യാത്രകളില്‍ മാത്രം ചില അസൌകര്യങ്ങളും ബുദ്ധിമുട്ടുകളും തരണം
ചെയ്യേണ്ട അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. അതൊക്കെ യാത്രാ ജീവിതത്തില്‍
ഒരു ശീലമായിക്കഴിഞ്ഞതിനാല്‍ അത്ര വലിയ ഉല്‍കണ്‌ഠയൊന്നും ഒരിക്കലും
തോന്നിയിട്ടില്ല. എന്നാല്‍ ഞങ്ങളെ -പ്രത്യേകിച്ച്‌ എന്നെ- മാനസ്സികമായി
വല്ലാതെ തളര്‍ത്തുകയും ഭയത്തിന്‍റെയും ഉല്‍കണ്‌ഠയുടെയും മുള്‍മുനയില്‍
നിര്‍ത്തുകയും ചെയ്ത ഒരനുഭവം ഉണ്ടായത്‌ അമേരിക്കയില്‍
വിമാനമിറങ്ങിയപ്പോള്‍ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ വെച്ചാണ്‌.

അമേരിക്കന്‍ മണ്ണില്‍ കാലു കുത്തിയപ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്‌
മനസ്സില്‍ തോന്നിയത്‌. ന്യൂയോര്‍ക്ക്‌ ഇന്‍റെര്‍നാഷണല്‍
എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കു കടക്കുന്ന പ്രക്രിയയായിരുന്നു
അടുത്തത്‌. വിവിധ ചെക്കിംഗ്‌ പോയിന്‍ര്‍കളൊക്കെ അനായാസം കടന്ന്‌
എമിഗ്രേഷന്‍ കൌണ്ടറിനടുത്തെത്തി. എമിഗ്രേഷന്‍ ഓഫീസര്‍, ഒരു
ചെറുപ്പക്കാരന്‍ സായ്‌പ്പ്‌, ജനങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ വാങ്ങി
പരിശോധിക്കാനാരംഭിച്ചു. ആദ്യമൊക്കെ തികച്ചും സാധാരണ നിലയിലായിരുന്നു.
പേജുകള്‍ മറയുന്നതിനിടയില്‍ ആ ഓഫീസറുടെ മുഖത്തെ ഭാവം മാറുന്നത്‌
ഭര്‍ത്താവിനു പിന്നില്‍ നിന്ന ഞാനും ശ്രദ്ധിച്ചു.

അയാള്‍ ഭര്‍ത്താവിന്‍റെ മുഖത്തേക്കും പാസ്‌പോര്‍ട്ടിലെ ഫോട്ടോ പതിച്ച
പേജിലേക്കും ഇടക്കിടെ തന്‍റെ മുമ്പിലിരിക്കുന്ന കംമ്പ്യൂട്ടര്‍
മോണിട്ടറിലേക്കും മാറി മാറി ദൃഷ്ടികള്‍ പതിപ്പിച്ചുകൊണ്ടിരുന്നു.
ഒക്കെയും ആക്ഷന്‍ മാത്രം ചോദ്യങ്ങളൊന്നുമില്ല. ആ സായ്‌പ്പു പയ്യന്‍റെ
മുഖത്തുണ്ടായ പരിഭ്രമ ഭാവവും ഞങ്ങള്‍ ശ്രദ്ധിച്ചു.

തൊട്ടു പിന്നാലെ നീണ്ട ക്യൂവിന്‍റെ തൊട്ടു മുമ്പിലുണ്ടായിരുന്ന പലരും ,
തങ്ങളുടെ സമയം കൂടി നഷ്ടപ്പെടുത്തുന്ന ഈ ഏഷ്യന്‍ ദമ്പതികളെ പറ്റിയാവാം,
അമര്‍ഷത്തോടെ പിറു പിറുക്കുന്നത്‌ കേട്ടു.

എമിഗ്രേഷന്‍ ഓഫീസര്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നു. ഇപ്പോഴും ഒരക്ഷരം
ഭര്‍ത്താവിനോടു ചോദിക്കുന്നില്ല. ഓഫീസറുടെ മുഖത്തു്‌ തെല്ലു ഭയം കലര്‍ന്ന
ഗൌരവഭാവം.

പെട്ടെന്ന്‌ പോലീസ്‌ യൂണിഫോം ധരിച്ച രണ്ടു ഉദ്യോഗസ്ഥര്‍
പ്രത്യക്ഷപ്പെടുന്നു. രണ്ടു പേരുടെ പക്കലും ഓരോ വയര്‍ലെസ്സ്‌ ഹാന്‍ഡ്‌
സെറ്റുകളുണ്ട്‌. അരയില്‍ റിവോള്‍വറുകള്‍ തൂങ്ങിക്കിടക്കുന്നതും കാണാം.
''please come with us''
"
ഞങ്ങളെ ക്യൂവില്‍ നിന്നും വിടര്‍ത്തി , മറ്റൊരു ഭാഗത്തേക്ക്‌ അവര്‍
നടന്നു. പിന്നാലെ ഞങ്ങളും. അവര്‍ പരസ്‌പരം എന്തോ ഗൌരവപൂര്‍വ്വം
സംസാരിക്കുന്നുണ്ട്‌. ഇത്തരം ഏതു പരിതസ്ഥിതിയിലും ധൈര്യം വിടാത്ത
ഭര്‍ത്താവിന്‍റെ മുഖത്തെ ഉല്‍കണ്‌ഠാഭാവം ഞാന്‍ ശ്രദ്ധിച്ചു.

"സാരമില്ല സുബൈദാ ,പേടിക്കാനൊന്നുമില്ല. അവര്‍ ഏതോ സംശയ നിവാരണത്തിന്‌
നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ്‌. നമ്മള്‍ കുറ്റമൊന്നും
ചെയ്തിട്ടില്ലല്ലൊ. കാര്യമെന്താണെന്ന്‌ ഇപ്പോഴറിയാം. ..."

എന്നെ വിശ്വസിപ്പിക്കാനായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക്‌ വല്ലാത്ത ഒരു
പതര്‍ച്ചയുണ്ടായിരുന്നതായി എനിക്കു തോന്നി.

അല്‍പ്പം വിശാലമായ ഒരു ക്യാബിന്‍ റൂമിലേക്കാണ്‌ ഞങ്ങളെ അവര്‍
കൂട്ടിക്കൊണ്ടു പോയി ഇരുത്തിയത്‌. ആ മുറിയില്‍ മറ്റാരുമുണ്ടായിരുന്നില്ല.
ചില കംമ്പ്യൂട്ടറുകള്‍ മാത്രമുണ്ട്‌.

ഓഫീസര്‍മാരില്‍ നിന്ന്‌ അല്‍പ്പം സീനിയറായ ആളുടെ കൈയില്‍ ഞങ്ങള്‍
രണ്ടാളുടേയും പാസ്‌പോര്‍ട്ടുകളുണ്ട്‌. ഒരു കംമ്പ്യൂട്ടറിനു മുന്നില്‍
അയാള്‍ ഇരുന്നു. പത്തു മിനിറ്റോളം അയാള്‍ ആ മിനിയന്ത്രം
പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊരിക്കല്‍ മെല്ലെ മുഖമുയര്‍ത്തി
ഞങ്ങളോടു രണ്ടു വാചകങ്ങള്‍ മാത്രം പറഞ്ഞു,
don't worry please, it is only the part of our duty. we are waiting for a reply mail from our control room...''

കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചുക്കൊണ്ടിരി
ക്കുന്നതിനിടക്ക്‌ ഒരിക്കല്‍
അയാളുടെ മുഖമൊന്നു തെളിഞ്ഞത്‌ ഞാനും ശ്രദ്ധിച്ചു. സീറ്റില്‍ നിന്നും
അയാളെഴുന്നേറ്റ്‌ പാസ്‌പോര്‍ട്ടുകള്‍ ഞങ്ങള്‍ക്കു മടക്കി തന്നു.

''sorry for the disturbance ... everything is ok now. you can directly proceed to the customs counter''

ആ വാക്കുകളില്‍ നേരിയ ഖേദപ്രകടനത്തിന്‍റെ ചുവയുണ്ടായിരുന്നു.

അവര്‍ രണ്ടു പേരും ഞങ്ങളേയും കൂട്ടി നേരെ കസ്റ്റംസ്‌ കൌണ്ടറിനടുത്തെത്തി.
കസ്റ്റംസ്‌ വിഭാഗത്തില്‍ നിന്നും വലിയ ചെക്കിംഗ്‌ ഒന്നും കൂടാതെ
പുറത്തിറങ്ങാന്‍ സഹായിച്ചു.ഞങ്ങളോടൊപ്പം ക്യൂവില്‍ നിന്ന പലരും
അപ്പോഴവിടെയുണ്ടായിരുന്നു. അവര്‍ തെല്ലൊരു വിസ്‌മയഭാവത്തില്‍ ഞങ്ങളെ
തുറിച്ചു നോക്കി. ക്യൂവില്‍ നിന്നും അധികാരികള്‍ ഞങ്ങളെ ഇറക്കിക്കൊണ്ടു
പോയപ്പോള്‍ ഏതോ കുറ്റവാളികളെ കാണും മട്ടിലായിരിക്കാം അവര്‍
നോക്കിയത്‌.

സംഭവമെന്തായിരുന്നുവെന്നറിയാന്‍ ഭര്‍ത്താവിനു തിടുക്കം.
എനിക്കുമുണ്ടായിരുന്നു ആകാംക്ഷ. എങ്കില്‍പ്പോലും ഒന്നും അന്വേഷിക്കാന്‍
നില്‍ക്കണ്ട നമുക്ക്‌ ഉടന്‍ പുറത്തു കടക്കാം.എന്നാണ്‌
ഞാനഭിപ്രായപ്പെട്ടത്‌, അതൊന്നും ശ്രദ്ധിക്കാതെ ഭര്‍ത്താവ്‌ തങ്ങളെ
കൂട്ടിക്കൊണ്ടുവന്ന ഓഫീസര്‍മാരിലൊരാളോടു കാര്യം തിരക്കി.
എല്ലാം വിശദീകരിക്കാന്‍ അയാള്‍ സന്‍മനസ്സു കാട്ടി.

ഭര്‍ത്താവിന്‍റെ അതേ പേരില്‍ ഒരു ഇറാന്‍ തീവ്രവാദിയുണ്ടത്രെ ,
അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റില്‍പെട്ട ഒരാള്‍. പേരു മാത്രമല്ല ഇനീഷ്യല്‍
പോലും ഒന്നാണ്‌. അതൊന്നു വെരിഫൈ ചെയ്യാന്‍ വേണ്ടിവന്ന സമയ നഷ്ടമായിരുന്നു
ഇത്‌. വീണ്ടും അയാള്‍ ഞങ്ങള്‍ക്കുണ്ടായ അസൌകര്യങ്ങള്‍ക്കു ക്ഷമ ചോദിച്ചു.

ഞങ്ങള്‍ക്കുണ്ടായതു മാതിരി ഒരനുഭവം വളരെ സമീപകാലത്ത്‌ സുപ്രസിദ്ധ നടന്‍
മമ്മൂട്ടിയ്ക്കും ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായത്‌
പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. രണ്ടായിരത്തൊന്നിലെ ട്വിന്‍ടവര്‍
ആക്രമണത്തിനു ശേഷം അമേരിക്കക്കാര്‍ക്ക്‌ എല്ലാവരേയും ഭയവും സംശയവുമാണ്‌.

ലോകത്തെ ഏറ്റവും വലിയ നഗരമാണ്‌ ന്യൂയോര്‍ക്ക്‌. ഈ വമ്പന്‍
പട്ടണത്തിലുള്ളത്ര അംബരചുംബികള്‍ മറ്റൊരിടത്തും ഉണ്ടാവില്ല എന്ന്‌
തോന്നുന്നു.

പ്രസിദ്ധപ്പെട്ട വാള്‍സ്‌ട്രീറ്റ്‌ ഫിഫ്ത്‌ വേ അവന്യു, റോക്ക്‌ഫെല്ലര്‍
ഫൌണ്ടേഷന്‍, എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌, ലിബര്‍ട്ടി പ്രതിമ,
തകര്‍ന്നടിഞ്ഞ ട്വിന്‍ടവറുകള്‍ നിന്ന സ്ഥലം ഒക്കെ ഞങ്ങള്‍ കണ്ട കാഴ്ചകളില്‍
പെടുന്നു.

ന്യൂയോര്‍ക്കില്‍ നിന്ന്‌ നേരേ പോയത്‌ വാഷിങ്ങ്‌ടണ്‍ ഡി സി
യിലേക്കായിരുന്നു. ന്യൂയോര്‍ക്കാണ്‌ വലിയ സിറ്റിയെങ്കിലും അമേരിക്കയുടെ
തലസ്ഥാനം വാഷിങ്ങ്‌ടണ്‍ ആണ്‌.

വാഷിംഗ്‌ടണിലെ പ്രശസ്തമായ പല സ്മാരകങ്ങളും ഞങ്ങള്‍ നടന്നു കണ്ടു.
അവയില്‍ പ്രധാനം കാപ്പിറ്റോള്‍ ഹില്ലും ലിങ്കണ്‍ മെമ്മോറിയല്‍ ഹാളുമാണ്‌.
വിയറ്റ്‌നാം കൊറിയന്‍ സ്മാരകങ്ങളും വളരെ ജനശ്രദ്ധ ആകര്‍ഷിക്കുന്നവ തന്നെ.

ഒടുവില്‍ ഈ അമേരിക്കന്‍ യാത്രയിലെ ഏറ്റവും വലിയ ഒരു കാഴ്ച കാണാന്‍
ഞങ്ങള്‍ പുറപ്പെട്ടു. വൈറ്റ്‌ ഹൌസ്‌ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ
ആസ്ഥാനം. ലോകത്തിന്‍റെ ഗതിവിഗതികള്‍ ഈ കെട്ടിടത്തിനുള്ളില്‍
തീരുമാനിക്കപ്പെടുന്നു. അമേരിക്കയുടെ എത്രയെത്ര പ്രസിഡണ്ടുമാര്‍ക്ക്‌
ആതിഥ്യമരുളിയ മന്ദിരമാണ്‌ ഇത്‌.

വൈറ്റ്‌ ഹൌസ്‌ നിര്‍മ്മികപ്പെട്ടത്‌ ആയിരത്തിയെണ്ണൂറിലാണ്‌. പിന്നീടു
വിവിധ കാലങ്ങളില്‍ ഈ മന്ദിരത്തിന്‌ പല രൂപമാറ്റങ്ങളും വരികയുണ്ടായി.
ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിയെട്ടിനും അമ്പത്തിരണ്ടിനുംഇടക്കാണ്‌.
ഇപ്പോള്‍ കാണുന്ന ഈ കെട്ടിടത്തിന്‍റെ നിര്‍മ്മിതി. അമേരിക്കയുടെ
നാല്‍പ്പത്തിനാലാമത്തെ പ്രസിഡണ്ടായ ബറാക്‌ ഒബാമ ഇപ്പോള്‍ താമസിക്കുന്ന ഈ
ആധുനിക മന്ദിരത്തില്‍ നൂറ്റിമുപ്പത്തി രണ്ടു മുറികളാണുള്ളത്‌. മങ്ങിയ
വെള്ളച്ചായം പൊശിയതാണ്‌ ഈ മണി മന്ദിരം. മുമ്പില്‍ മനോഹരമായ പൂന്തോട്ടം
വിശാലമായ പുല്‍മുറ്റം. കഴിഞ്ഞാല്‍ ഫെന്‍സിങ്ങും ഗേറ്റുമാണ്‌.
സെക്ക്യൂരിറ്റിക്കായി പട്ടാളക്കാരേയോ കാവല്‍ ഭടന്‍മാരേയൊ ഗേറ്റിനു
പുറത്തു കണ്ടില്ല. വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു വൈറ്റു ഹൌസിനു
മുന്‍പില്‍ ഞങ്ങള്‍ കണ്ടത്‌

വൈറ്റു ഹൌസ്സിനു മുന്‍പിലെ കമ്പിവേലിക്കും ഗേറ്റിനും പുറത്ത്‌ ഞങ്ങളൊരു
വിചിത്രദൃശ്യം കണ്ടു. മുഖം മൂടി ധരിച്ച നാലുപേര്‍ കൈകളില്‍ ചില
ബോര്‍ഡുകളുമായി നില്‍ക്കുന്നു. ഒരു പ്രതിഷേധ പ്രകടനത്തിന്‍റെ
ഭാഗമായാണവര്‍ നില്‍ക്കുന്നത്‌ മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ അന്തരീക്ഷ
മലിനീകരണം നടത്തുന്നില്ല. അവരുടെ കൈയ്യിലിരുന്ന ബോര്‍ഡുകളില്‍ വിവിധ
സന്ദേശങ്ങള്‍ എഴുതിയിട്ടുണ്ട്‌. രൂക്ഷ ഭാവമുള്ള ചില മുദ്രാവാക്യങ്ങള്‍ .
അവര്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷിനെതിരെ പ്രതിഷേധം
പ്രകടിപ്പിക്കുകയാണ്‌. ഒരു ബോര്‍ഡില്‍ കണ്ടതിതാണ്‌.
''bush= war criminal , impeach bush''
ബുഷ്‌ യുദ്ധ കുറ്റവാളിയാണ്‌. .അയാളെ
വിചാരണ ചെയ്യൂ..." എന്ന്‌.

ഭര്‍ത്താവിന്‌ ഈ പ്രതിഷേധ പ്രകടനക്കാരോട്‌ സംസാരിക്കുവാനും
പരിചയപ്പെടുവാനും ആഗ്രഹം തോന്നി. ഞാന്‍ വിലക്കിയിട്ടും കൂട്ടാക്കാതെ
അദ്ദേഹം ക്യാമറ എന്നെ എല്‍പ്പിച്ചട്ട്‌ ,അവരുടെ അടുത്തേക്ക്‌ നീങ്ങി. ഫോട്ടോ
എടുക്കാനുള്ള ചുമതല എനിക്കായി.

പ്രതിഷേധ പ്രകടനക്കാരുമായി ഭര്‍ത്താവ്‌ സംസാരിക്കുന്നതും അവര്‍
അദ്ദേഹത്തിനു ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കുന്നതും കണ്ടപ്പോള്‍ എന്‍റെ ആശങ്ക
ഒട്ടൊക്കെ മാറി. അദ്ദേഹത്തെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്തുകൊള്ളാന്‍
മുഖം മൂടികള്‍ കൈകാട്ടി അനുവാദം തന്നപ്പോള്‍ ഞാന്‍ ക്യാമറ ക്ളിക്ക്‌
ചെയ്തു. ഇതിനകം അവരില്‍ രണ്ടുപേര്‍ തങ്ങളുടെ മുഖംമൂടി
അഴിച്ചുമാറ്റികഴിഞ്ഞിരുന്നു.

ഈ യാത്രയില്‍ ഒട്ടാകെ ഞങ്ങള്‍ എടുത്ത പത്തുമുന്നൂറു ഫോട്ടോകളില്‍
ഏറ്റവും നല്ല കാഴ്ചയാണ്‌ പ്രതിഷേധ പ്രകടനക്കാരുടെ ഫോട്ടോയിലൂടെ
ലഭ്യമായത്‌

എന്തേ, ലോകത്തെ എറ്റവും വലിയ രാഷ്ട്രത്തിലെ അതിശക്തനായ ഭരണാധികാരിയെ
വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധ പ്രകടനം നടത്തുന്നവരെ
നീക്കാനോ ഒഴിവാക്കാനോ അധികാരികളൊ പോലീസോ ഒന്നും ശ്രമിക്കാത്തത്‌?
അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ മഹത്വമാണ്‌ നാമിവിടെ കാണുന്നത്‌

ഇവിടെ നമ്മുടെ നാട്ടിലായിരുന്നെങ്കിലോ ? ലോകത്തെ ഏറ്റവും വലിയ
ജനാധിപത്യ രാജ്യമാണ്‌ നമ്മുടേത്‌. ഇവിടെ കേവലം ഒരു വില്ലേജ്‌ ഓഫീസറുടെ
ഓഫീസിനു മുമ്പില്‍പോലും പ്രതിഷേധപ്രകടനം നടത്തുന്ന വ്യക്തിയേയൊ
സംഘത്തിനേയൊ പോലീസ്‌ എത്തി അറസ്റ്റ്‌ ചെയ്തു കേസെടുക്കുന്നു. മറ്റൊരു
വൈരുധ്യം കൂടി നമുക്കിവിടെ കാണാം. പോലീസ്‌ യഥാസമയം എത്തി അറസ്റ്റ്‌
ചെയ്തില്ലെങ്കിലുള്ള പ്രതിഷേധക്കാരുടെ പരാതി.

വളരെ മഹത്തായ ഒരു ജനാധിപത്യ പാരമ്പര്യവും സംവിധാനവും ഇന്‍ഡ്യക്കുണ്ട്‌
പൌരാവകാശങ്ങള്‍ വ്യക്തമായി നമ്മുടെ ഭരണഘടനയില്‍ എഴുതി
ചേര്‍ക്കപെട്ടിട്ടുണ്ട്‌. സാമാന്യ ജനങ്ങള്‍ക്ക്‌ മൌലികമായ ഈ അവകാശങ്ങള്‍
അനുഭവിച്ചു തീര്‍ക്കാന്‍ കഴിയാത്ത വിധം നമ്മുടെ രാഷ്ട്രീയ
സംവിധാനങ്ങള്‍ ഓരോ ദിവസവും വിവിധ മേഖലകളില്‍ ഓരോരോ പ്രശ്‌നങ്ങള്‍
സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്‌. . അഭിപ്രായ, സംഘടനാ ,തൊഴില്‍ ,സഞ്ചാര
സ്വാതന്ത്ര്യങ്ങള്‍ നമ്മുടെ പൌരാവകാശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്‌. ഇവ
ഓരോന്നിനേയും തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ ലക്‌ഷ്യങ്ങള്‍ക്കായി
വളച്ചൊടിച്ച്‌ ജനാധിപത്യ സംവിധാനത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്‌, ഇന്ന്‌
നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ . ഇതിനൊരു മാറ്റം ഉണ്ടാകാതെ
ജനാധിപത്യത്തിന്‍റെ മഹത്വം കാത്തുസൂക്ഷിക്കുവാന്‍ നമുക്കാവില്ല.

വൈറ്റു ഹൌസിനു മുമ്പില്‍ കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി കുടില്‍കെട്ടി
സമരം ചെയ്യുന്ന ഒരു സ്പാനിഷ്‌ വൃദ്ധയേയും ഞങ്ങള്‍ കണ്ടു. അവരുടെ പേര്‌
കോണ്‍ചിറ്റ എന്നാണ്‌. ലോകവ്യാപകമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
അവര്‍ നിശ്ശബ്ദസമരം നടത്തുകയാണ്‌. അമേരിക്കന്‍ അധികാരികളുടെ കണ്ണിലെ
കരടാണിവര്‍. ലോകം മുഴുവന്‍ ചുട്ടെരിക്കാന്‍ കഴിവും പ്രാപ്‌തിയും
ഉണ്ടെന്നു സ്വയം വിശ്വസിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്‌
പ്രസിഡണ്ടിന്‍റെ ആസ്ഥാനത്തിനു തൊട്ടു മുമ്പിലിരുന്നു സമരം ചെയ്യുന്ന
ദുര്‍ബ്ബലയായ ഈ സാധു വൃദ്ധക്കെതിരെ പരസ്യമായി രംഗത്തു വരാന്‍ ഭയവും
മടിയുമാണ്‌. മുഴു ലോകത്തിന്‍രെ പിന്തുണയും പ്രാര്‍ത്ഥനയും ഇവര്‍ക്കുണ്ട്‌
വൃദ്ധയായ ഈ ആദര്‍ശ ധീരയുടെ ഇച്ഛാശക്തിക്കു മുമ്പില്‍ പതറി നില്‍ക്കുന്ന
അമേരിക്കന്‍ ഭരണകൂടം അദൃശ്യമായ ലേസര്‍ ആക്രമണത്തിലൂടെ ഈ വൃദ്ധയെ
വകവരുത്താനുള്ള നീക്കങ്ങള്‍ പോലും നടത്തുന്നുണ്ടത്രെ. പക്ഷേ, ഒന്നും
ഇതുവരെ വിജയിച്ചിട്ടില്ല.

ഈ വൃദ്ധ ആയിരത്തിതൊള്ളായിരത്തെണ്‍പത്തൊന്നു മുതല്‍ , തന്‍റെ ആ ചെറിയ
കുടിലിലാണ്‌ കഴിയുന്നത്‌ . അമേരിക്കന്‍ സുപ്രീം കോടതിയുടെ
അനുവാദവും സംരക്ഷണവും ഈ വൃദ്ധ നേടിയെടുത്തിട്ടുണ്ട്‌. സന്ദര്‍ശകര്‍
വല്ലപ്പോഴും നല്‍കുന്ന ചില്ലറ സാമ്പത്തിക സഹായമല്ലാതെ അവര്‍ക്ക്‌ മറ്റു
വരുമാനമൊന്നുമില്ല. കോണ്‍ചിറ്റയുടെ ഭക്ഷണക്രമത്തെപ്പറ്റിയും അറിയാന്‍
കഴിഞ്ഞു. ദിവസവും രാത്രിയില്‍ ഒരു നേരം മാത്രം. അതു നല്‍കുന്നതാകട്ടെ,
വൈറ്റ്‌ ഹൌസ്‌ വളപ്പിനു പുറത്തുള്ള ചില ബേക്കറികളും റെസ്റ്റോറണ്റ്റുകളും
ആണ്‌ .അവര്‍ തങ്ങളുടെ ഭക്ഷണശാലകള്‍ രാത്രിയില്‍ അടയ്ക്കുമ്പോള്‍ ബാക്കി
വരുന്ന ബ്രെഡ്ഡിന്‍റെയും റൊട്ടിക്കഷ്‌ണങ്ങളുടേയും ചെറിയൊരു ഭാഗം , തന്‍റെ
ജീവന്‍ നിലനിര്‍ത്താനായി മാത്രം ആ വനിത സ്വീകരിക്കുന്നു.


ആ ധീര വനിതയുടെ കുടിലിനടുത്തു ചെന്നപ്പോള്‍ അവര്‍ എന്നേയും
ഭര്‍ത്താവിനേയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുകയും ഭര്‍ത്താവു നല്‍കിയ,അന്‍പതു
ഡോളര്‍ നന്ദിയോടെ സ്വീകരിക്കുകയും ചെയ്തു. ഇതിനു പുറമേ പ്രതിഷേധ
സൂചകമായി തന്‍റെ സമര കുടിലിനു മുന്‍പില്‍ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്ന
നിരവധി ബോര്‍ഡുകളില്‍ ഒന്ന്‌ ഭര്‍ത്താവിന്‍റെ കൈയില്‍ കൊടുത്തിട്ട്‌,
ഫോട്ടോയ്ക്കു പോസ്‌ ചെയ്യുകയും ഉടന്‍ തന്നെ ഞാനാ ദൃശ്യം ക്യാമറയില്‍
പകര്‍ത്തുകയും ചെയ്തു. ആ ബോര്‍ഡില്‍ ബിന്‍ലാദന്‍റെ വലിയൊരു ചിത്രവും
അതിനു മേലെ " " യഥാര്‍ത്ഥ തീവ്രവാദി''യെന്നും എഴുതപ്പെട്ടിരുന്നു. ക്യാമറ
ക്ളിക്ക്‌ ചെയ്ത സമയത്ത്‌ ആദ്യം ഞാനതു ശ്രദ്ധിച്ചില്ല. പിന്നീടാണ്‌ ആ
ബോര്‍ഡിലെ ബിന്‍ലാദന്‍റെ ചിത്രം ഒരിക്കല്‍ കൂടി സൂക്ഷിച്ചു നോക്കിയത്‌.

ശരിക്കും ആ ബോര്‍ഡിലുണ്ടായിരുന്നത്‌ ബിന്‍ലാദനായിരുന്നില്ല. ലാദനെപ്പോലെ
തോന്നിപ്പിക്കും വിധം താടി വരച്ചു ചേര്‍ത്ത സാക്ഷാല്‍ ജോര്‍ജ്ജ്‌ ബുഷ്‌
ആയിരുന്നു. ആ വൃദ്ധയുടെ ഭാവനാവിലാസത്തിനു പ്രണാമം. "യഥാര്‍ത്ഥ തീവ്രവാദി "
എന്ന കോണ്‍ചിറ്റയുടെ സൂചനയുടെ അര്‍ത്ഥവ്യാപ്തി അപ്പോഴാണ്‌ ഞങ്ങള്‍ക്കു
ബോധ്യമായത്‌.

ഈ ഒറ്റയാള്‍ സമരം കണ്ടപ്പോള്‍, വര്‍ഷങ്ങളായി നമ്മുടെ സെക്രട്ടറിയേറ്റ്‌
പടിക്കല്‍ കുടില്‍ കെട്ടി സമരം ചെയ്യുന്ന ചില വ്യക്തികളേയും സംഘടനകളേയും
ആണ്‌ ഓര്‍ത്തത്‌.

വൈറ്റു ഹൌസ്‌ ഗേറ്റിനരികില്‍ ശക്തനായ പ്രസിഡണ്ടിനെതിരെ പ്രതിഷേധ സമരം
നയിക്കുന്ന ആ നാല്‍വര്‍ സംഘത്തേയും, കാല്‍ നൂറ്റാണ്ടുകാലമായി തന്‍റെ
സമരക്കുടിലിലിരുന്ന്‌ ആഗോളതീവ്രവാദത്തിനെതിരെ നിശ്ശബ്ദ സമരം നടത്തുന്ന ആ
സാധുവൃദ്ധയേയും ഖേദപൂര്‍വ്വം ഉപേക്ഷിച്ചുകൊണ്ടാണ്‌ ഞങ്ങള്‍ വാഷിങ്ങ്‌ടണ്‍
നഗരത്തോട്‌ വിട പറഞ്ഞത്‌.

വാഷിംഗ്‌ടണ്‍ സന്ദര്‍ശനാനന്തരം ഞങ്ങള്‍ പോയത്‌ നയാഗ്രയിലേക്കായിരുന്നു.
ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം കാണാന്‍ നയാഗ്ര അമേരിക്കയുടെ
വടക്കേയറ്റത്ത്‌ കാനഡയുടെ അതിര്‍ത്തിയിലാണ്‌.

കഴിഞ്ഞ പതിനാറു ദിവസത്തെ യു.എസ്‌. യാത്രക്കിടയില്‍ നയാഗ്രയില്‍ വെച്ച്‌
കണ്ട ഒരു തെരുവ്‌ സംഗീതക്കാരനായിരുന്നു, ഞങ്ങള്‍ അമേരിക്കയില്‍ കണ്ട
വൃദ്ധയാചകന്‍.

ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ ലോകത്തു ഏറ്റവും അധികം യാചകരുള്ളതെന്നു
പറയപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ യൂറോപ്പ്‌ യാത്രക്കിടെ
സ്വിറ്റ്‌സര്‍ലണ്റ്റിലൊഴികെ മറ്റു രാജ്യങ്ങളിലൊക്കെ തെരുവു യാചകരെ ധാരാളം
കണ്ടുമുട്ടിയിരുന്നു. ലണ്ടനിലാണ്‌ യൂറോപ്പില്‍ ഏറ്റവുമധികം ഭിക്ഷക്കാരെ
കാണാനിട വന്നത്‌. പല സബ്‌വേയ്‌കള്‍ക്കരികിലും ട്യൂബ്‌ റെയിലിന്‍റെ
അണ്ടര്‍ഗ്രൌണ്ട്‌ പാസ്സേജിലുമൊക്കെ എതെങ്കിലും സംഗീതോപകരണം പ്ളേ
ചെയ്തുകൊണ്ട്‌ പഴയകാല ഹിപ്പികളെപ്പോലെ ,താടിയും മുടിയും നീട്ടിവളര്‍ത്തിയ
മുഷിഞ്ഞ വേഷധാരികളെപ്പോലെ യാചകരെ ധാരാളം കണ്ടുമുട്ടി. പടിഞ്ഞാറന്‍
ദേശങ്ങളിലെ യാചകരാരും വെറുതെ കൈനീട്ടുന്നില്ല. ഒരു അവശ കലാകാരനെപ്പോലെ ,ഒരു
സംഗീത ഉപകരണം പ്രവര്‍ത്തിപ്പിക്കുകയൊ സ്വയം ഗാനാലാപനം ചെയ്യുകയൊ
ചെയ്തുകൊണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കും.

നയാഗ്രയില്‍ ഞങ്ങള്‍ കണ്ട ആദ്യ അമേരിക്കന്‍ യാചകനെ പറ്റി രസകരമായ
അനുഭവമുണ്ടായത്‌ ഓര്‍മ്മയിലിപ്പോഴുമുണ്ട്‌.

നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്ന്‌ ഒഴുകി വീഴുന്ന ലക്ഷക്കണക്കിനു
ഘനമീറ്റര്‍ ജലം , ഒരു വലിയ തടാകത്തിലാണ്‌ പതിക്കുന്നത്‌. ആ തടാകത്തിലൂടെ
ഒരു ബോട്ടില്‍ സഞ്ചരിച്ച്‌ ,ജലപാതത്തിനു തൊട്ടരികെ വരെ നമുക്കെത്താന്‍
കഴിയും .അങ്ങിനെ ബോട്ടു സവാരിക്ക്‌ ടിക്കറ്റുമെടുത്ത്‌ തങ്ങളുടെ
ഊഴത്തിനായി ഞങ്ങള്‍ ഓരോരുത്തരും കാത്തുനില്‍ക്കുകയായിരുന്നു. ഞങ്ങളുടെ
യാത്രാസംഘത്തില്‍ ഇന്‍ഡ്യയില്‍ നിന്നും വന്ന നാല്‍പ്പതോളം
പേരുണ്ടായിരുന്നു. ഏക മലയാളീ കുടുംബം ഞങ്ങളുടേതും.

നിറയെ വൃക്ഷക്കൂട്ടങ്ങളുള്ള ഒരു പ്രദേശമായിരുന്നു അത്‌.

എവിടെ നിന്നോ ഒരു വയലിന്‍ ശബ്ദം ഒഴുകി വന്നു.. സംഗീത ഉപകരണങ്ങളില്‍
ഭര്‍ത്താവിന്‌ ഏറ്റവും ഇഷ്ടം വയലിനും പിയാനോയുമാണ്‌.

ഒരു നിമിഷം ഞങ്ങളാ വയലിന്‍ വായന ശ്രദ്ധിച്ചു. ഒപ്പം എല്ലാവരും
കാതോര്‍ത്തു നിന്നു. കാരണം ആ വയലിനിലൂടെ ഞങ്ങള്‍ കേട്ടത്‌ നമ്മുടെ
ദേശീയഗാനത്തിന്‍റെ ട്യൂണ്‍ ആയിരുന്നു. അമേരിക്കയില്‍ നമ്മുടെ
ദേശീയഗാനമോ?.... സംഗീതത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലായി
ഭര്‍ത്താവ്‌. കണ്ടെത്തുകയും ചെയ്തു. ഞങ്ങളുടെ ബസ്സില്‍ നിന്നിറങ്ങുന്ന
ഇന്‍ഡ്യക്കാരെ തിരിച്ചറിഞ്ഞ്‌ ഞങ്ങളെ ലക്‌ഷ്യം വെച്ച്‌ ഒരു
മരച്ചോട്ടിലിരുന്ന്‌ മദ്ധ്യവയസ്‌കനായ ഒരു സായിപ്പ്‌ വയലിന്‍
വായിക്കുന്നു.

ഞങ്ങള്‍ അയാളുടെ അരികിലേക്ക്‌ നീങ്ങിനിന്നു. ഒരു പഴയ വയലിനിലൂടെയാണയാള്‍
വായിക്കുന്നത്‌. അയാള്‍ക്കു മുന്‍പില്‍ ഒരു പത്രം വെച്ചിരുന്നു.
ഭര്‍ത്താവ്‌ ഒരു ഡോളര്‍ നാണയം ആ പാത്രത്തിലിട്ടുകൊടുത്തു. ഇതിനകം അവിടെ
എത്തിച്ചേര്‍ന്ന ഞങ്ങളുടെ സംഘത്തില്‍ മിക്കവരും അയാളെ സഹായിക്കാന്‍
സന്‍മനസ്സു കാട്ടി.

അമേരിക്കന്‍ ഭരണകൂടം കാട്ടുന്ന കൌശലം നിറഞ്ഞ തന്ത്രപരമായ ശൈലി തന്നെയണ്‌
ഈ തെരുവു കലാകാരനും കാട്ടിയതെന്നു തോന്നി. അയല്‍ രാജ്യങ്ങളുടേയും
ജനതയുടേയും ആവശ്യവും ദൌര്‍ബല്യവും മനസ്സിലാക്കി അതിനനുസരിച്ച്‌
തന്ത്രങ്ങള്‍ മെനഞ്ഞ്‌ അവരെ ആകര്‍ഷിച്ചു തങ്ങളുടെ വലയിലാക്കി ,സ്വന്തം
രാജ്യത്തിന്‍റെ താല്‍പ്പര്യവും സാമ്പത്തിക നേട്ടവും
മെച്ചപ്പെടുത്താനുതകും വിധം പ്രവര്‍ത്തിക്കുക എന്ന അമേരിക്കന്‍
വ്യാപാരതന്ത്രത്തിന്‍റെ ചെറിയൊരു മാതൃക മാത്രമല്ലേ ,ഇന്‍ഡ്യന്‍
സന്ദര്‍ശകരെ കണ്ടയുടന്‍ ജനഗണമന പാടി ഈ മനുഷ്യനും ചെയ്തത്‌? 'ജനഗണമന'
വായിച്ചു കഴിഞ്ഞയുടന്‍ അയാള്‍ അടുത്തതിലേക്കു കടന്നു. അതു 'വന്ദേ മാതരം'
ആയിരുന്നു. ആ ദേശഭക്തി ഗാനം പൂര്‍ത്തിയാകുന്നതിനു മുമ്പ്‌, ടൂര്‍ മാനേജര്‍
ബോട്ടില്‍ കയറാനുള്ള ക്യൂവിലേക്ക്‌ ഞങ്ങളെ തെളിച്ചു കൊണ്ടുപോയി.

നയാഗ്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി ,ഞങ്ങള്‍ പിന്നീടു്‌
ഓര്‍ലന്‍റോയിലേക്കാണ്‌ പോയത്‌. ഒരു ആഭ്യന്തര വിമാനത്തിലൂടെയായിരുന്നു ഈ
യാത്ര .ഓര്‍ലന്‍റോ ,അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു തുറമുഖ നഗരമാണ്‌.
ഓര്‍ലന്‍റോ പോര്‍ട്ടില്‍ നിന്നും ഒരു അത്യാഡംബര ഉല്ലാസക്കപ്പലില്‍ മൂന്നു
ദിവസം സഞ്ചരിച്ച്‌ ക്യൂബക്കടുത്തുള്ള ബഹാമസ്‌ ദ്വീപുകള്‍ സന്ദര്‍ശിച്ചു
മടങ്ങുകയും ചെയ്തു.

ഓര്‍ലന്‍റോയിലെ ലോകപ്രസിദ്ധമായ മാജിക്‌ കിങ്ങ്ഡം -ഡിസ്‌നിലാന്‍ഡ്‌ -
തീര്‍ച്ചയായും ഒരു അസാധാരണ കാഴ്ച തന്നെയായിരുന്നു.

ഓര്‍ലന്‍റോയില്‍ നിന്നും മറ്റൊരു വിമാനത്തില്‍ ലാസ്‌ വേഗാസിലേക്കാണ്‌
പോയത്‌. നൂറു മണിക്കൂറ്‍ നീണ്ട ഒരു യാത്രയായിരുന്നു അത്‌. ലോകത്തെ
ഏറ്റവും ചൂടുള്ള പ്രദേശവും ലാസ്‌ വേഗാസ്‌ തന്നെ ഞങ്ങളവിടെ പോവുമ്പോള്‍
നാല്‍പ്പതുഡിഗ്രിക്കു മേലെയായിരുന്നു ഊഷ്‌മാവ്‌. ഒരു മരുഭൂമിയുടെ
നടുവില്‍ ചുറ്റും പരുക്കന്‍ മലകളില്‍ ചുറ്റപ്പെട്ട ഒരു ഊഷര പ്രദേശത്തിനു
മദ്ധ്യത്തിലാണ്‌ അതിമനോഹരമായ ലാസ്‌ വേഗാസ്‌ നഗരം
കെട്ടിപ്പടുത്തിരിക്കുന്നത്‌‌.
നഗരത്തില്‍ നിന്നും ഗ്രാന്‍ഡ്‌കാന്യണ്‍ ദേശീയ ഉദ്യാനത്തിലേക്ക്‌
നാലുപേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന ഒരു കൊച്ചു വിമാനത്തില്‍ ഒരു
സാഹസിക യാത്ര നടത്താനും അവസരമുണ്ടായി.
പിന്നീടു പോയത്‌ ലോസ്‌ ഏഞ്ചല്‍സ്സിലേക്കായിരുന്നു. ലോക സിനിമയുടെ
തലസ്ഥാനമായ ഹോളിവുഡ്ഡ്‌ ഇവിടെയാണ്‌. ലോസ്‌ ഏഞ്ചല്‍സ്സില്‍ നിന്നും
അമേരിക്കയുടെ പടിഞ്ഞാറേ അറ്റമായ സാന്‍ഫ്രാന്‍സിസ്കോയിലെത്തി അവിടെ രണ്ടു
നാള്‍ തങ്ങിയിട്ട്‌, നല്ലൊരു യു.എസ്‌.ട്രിപ്പിന്‍റെ മധുര സ്മരണകളും പേറി
ഞങ്ങള്‍ മുംബൈക്കു മടങ്ങി. മടക്കയാത്ര ജര്‍മ്മനിയിലെ ഫ്രാങ്കഫര്‍ട്ട്‌
വഴിയായിരുന്നു.
തിരികെ വീട്ടിലെത്തിയപ്പോള്‍ അമേരിക്കന്‍ യാത്രയിലെ വിശേഷങ്ങള്‍
കേള്‍ക്കാന്‍ കുട്ടികള്‍ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
phone; +91- 9895180442
BACK