Saturday, June 6, 2009

ഇതുവരെ പാടിയത്‌ എം.ഡി. രാമനാഥന്‍-പി.രവികുമാര്‍







ഏതാണ്ട്‌ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഞാന്‍
ആദ്യമായി എം.ഡി.രാമനാഥെന്‍റെ പാട്ടു കേട്ടത്‌. തികച്ചും
യാദൃശ്ചികമായിരുന്നു അത്‌. ഒരു നട്ടുച്ചക്ക്‌ വെറുതെ റേഡിയോ
തുറക്കുകയായിരുന്നു.തിരുവനന്തപു
രം നിലയത്തില്‍ നിന്ന്‌ ആരോ പാടുകയാണ്‌.
മഹാഗണപതീം മനസാ സ്മരാമി....... നാട്ടരാഗത്തില്‍ മുത്തുസ്വാമി ദീക്ഷിതരുടെ
കീര്‍ത്തനം.എന്തൊരു ശബ്ദമാണിത്‌. സമസ്ത സൃഷ്ടികളും വെളിപ്പെടുന്നതിനു
മുമ്പുള്ള ആദിമമായ നാദം.

മനസ്സിലേക്കു തുളച്ചുകയറുന്നു.മനസ്സു മുറിയുന്നു. ആരാണിത്‌?
ഇങ്ങിനെയൊരു പാട്ട്‌,ഇങ്ങിനെയൊരു ശബ്ദം. ഞാന്‍ ആദ്യമായി
അനുഭവിക്കുകയാണ്‌.ആ ശബ്ദം എന്നെ തകിടം മറിക്കുകയായിരുന്നു. പാട്ട്‌
അവസാനിച്ചു. ഇതുവരെ പാടിയത്‌ എം.ഡി.രാമനാഥന്‍.
പിന്നീട്‌ എനിക്കു രാമനാഥ്‌ന്‌റെ ആലാപനം മൂന്നു നാലു തവണ നേരിട്ടു കേള്‍ക്കാനുള്ള
അവസര
മുണ്ടായി. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത സഭയിലും നവരാത്രി
മണ്ഡപത്തിലും വായിച്ചിരുന്നു അത്‌. രാമനാഥന്‍ അവസാനമായി
തിരുവനന്തപുരത്ത്‌ പാടിയതും ഞാന്‍ കേട്ടു. കാര്‍ത്തികതിരുനാള്‍
തിയേറ്ററിലായിരുന്നു ആ കച്ചേരി. കച്ചേരി തുടങ്ങുന്നതിനു കുറേ മുമ്പ്‌
ഞാന്‍ തിയേറ്ററിലെത്തി.തിരശ്ശീല ഉയര്‍ന്നിട്ടില്ല. ഞാന്‍ പതുക്കെ
അണിയറയിലേക്കു ചെന്നു. രാമനാഥന്‍ ഒരു കസേരയില്‍ പിന്നോട്ടു ചാഞ്ഞ്‌,
കണ്ണടച്ച്‌, വിശ്രാന്തിയിലാഴ്ന്നിരിക്കുകയാ
ണ്‌ അടുത്തെങ്ങും ആരുമില്ല.
അവിടെ നിന്നാല്‍ അരങ്ങു കാണാം.അരങ്ങ്‌
ഒരുങ്ങുക
യാണ്‌.അരങ്ങീന്‍റെ ഒരറ്റത്ത്‌ ടി.എന്‍. കൃഷ്ണനും,ഉമയാള്‍പുരം
ശിവരാമനും എന്തോ സംസാരിച്ചു നില്‍ക്കുകയാണ്‌. ഞാന്‍ രാമനാഥന്‍റെ
മുന്നില്‍ ചെന്നു നിന്നു. എന്‍റെ കാലൊച്ച കേട്ട്‌ അദ്ദേഹം കണ്ണു തുറന്നു.
ഞാന്‍ കൈകൂപ്പി തൊഴുതു. അദ്ദേഹം നിഷ്കളങ്കമായി ചിരിച്ചു. എന്നെ
അടുത്തേക്ക്‌ ചെല്ലാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കുറേക്കൂടി അടുത്തു.
ഞാന്‍ പറഞ്ഞു:"ഞാന്‍ അങ്ങയുടെ ഒരു എളിയ ആരാധകനാണ്‌.
എനിക്കു വലിയൊരു
മോഹം. ഇന്നത്തെ കച്ചേരിയില്‍ 'മോക്ഷമുഗലദാ' എന്ന കീര്‍ത്തനം പാടി
കേള്‍ക്കണമായിരുന്നു.
അദ്ദേഹം പറഞ്ഞു;"നാന്‍ പോന തടവൈ അത്‌ ഇങ്കെ
പാടിയിരുക്കിറേന്‍. ഇപ്പോ പാടിനാല്‍ അത്‌ ആവര്‍ത്തനമാകാതോ?"
ഞാന്‍പറഞ്ഞു;"ആ
വര്‍ത്തനമാവുകയില്ല. അത്‌ എപ്പോള്‍ കേട്ടാലും ,എത്ര തവണ
കേട്ടാലും പുതിയതായി ഇരിക്കുന്നു" .
"അപ്പടിയാ" അദ്ദേഹം ചിരിച്ചു.
ഒരു കുഞ്ഞിനോടെന്നപോലെ, കൌതകത്തോടെ, വാത്സല്യത്തോടെ അദ്ദേഹം ചോദിച്ചു
"ഉനക്കു്‌ അന്ത കീര്‍ത്തനത്തിനുടയ രാഗം തെരിയുമോ?
ഞാന്‍ പറഞ്ഞു ;"സാരമതി"
അദ്ദേഹം പറഞ്ഞു ;"ഭേഷ്‌! കണ്ടിപ്പാ നാന്‍ ഉനക്കാക പാട്‌റേന്‍. പോയി
നിമ്മിതിയാ ഉക്കാര്‍ന്തിര്‌"
അകം നിറഞ്ഞ ആഹ്ളാദത്തോടെ ഞാന്‍ വീണ്ടും
കൈകൂപ്പി തൊഴുതു. വേഗത്തില്‍ നടന്ന്‌ തിയേറ്ററിനുള്ളില്‍ കടന്നു. ഞാന്‍
മനസ്സില്‍ പറഞ്ഞു;
"മഹാഗായകനായ എം.ഡി. രാമനഥന്‍ ഇതാ എനിക്കുവേണ്ടി 'മോക്ഷ
മുഗലദാ' എന്ന ത്യാഗരാജ കീര്‍ത്തനം പാടാന്‍ പോകുന്നു. ഇത്‌ ഒരു മുജ്ജന്‍മ
സുകൃതമായിരി
ക്കാം. അഭിമാനവും ആഹ്ളാദവും കൊണ്ട്‌ ഞാന്‍ തുളുമ്പി. തിരശ്ശീല
ഉയര്‍ന്നു.കച്ചേരി ആരംഭിക്കുകയാണ്‌. നവഗ്രഹ കീര്‍ത്തനം. നാട്ടയില്‍
'മഹാഗണപതിം' ഹിന്ദോളത്തില്‍'സാമജവരഗമന' ഖരഹരപ്രിയയില്‍ 'ചക്കനി
രാജമാര്‍ഗ്ഗമുലു' തനിയാവര്‍ത്തനവുമായി.........'
മോക്ഷമുഗലദ' മാത്രം
പാടുന്നില്ല. എന്നോടു പറഞ്ഞതു രാമനഥന്‍ മറന്നുപോയതാവണം. ഇല്ല, അങ്ങനെ
മറക്കാന്‍ വഴിയില്ല.
"കണ്ടിപ്പാ പാട്‌റേന്‍' എന്നാണല്ലൊ അദ്ദേഹം
പറഞ്ഞത്‌.
പാടാതിരിക്കില്ല. അടുത്ത പാട്ട്‌ 'മോക്ഷമുഗലദ' തന്നെയാവും. ഇല്ല
'ഹരിയും ഹരനും ഓന്‍റെ ' എന്ന
കീര്‍ത്തനമാണ്‌ ഇപ്പോള്‍ പാടുന്നത്‌. കച്ചേരി
അവസാനിക്കാറായിരിക്കുന്നു. ഇനി സമയമില്ല. അഠാണ കഴിഞ്ഞു. രാമനാഥന്‍
ശിരസ്സു കുനിച്ചിരിക്കുന്നു. മംഗളം പാടി അവസാനിപ്പിക്കാന്‍ പോവുകയാവാം.
എനിക്കു നേരിയ വിഷാദം തോന്നി. സാരമതി കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ.
എനിക്കു വേണ്ടി അദ്ദേഹം പാടും എന്ന എന്‍റെ പ്രതീക്ഷ
തകര്‍ന്നു പോയല്ലോ.
ഉള്ളിലെവിടെയോ ഒരു വിങ്ങല്‍.-

"കണ്ടിപ്പാ പാട്‌റേന്‍ 'എന്നു പറഞ്ഞതാണല്ലൊ!

പാവം മറന്നുപോയതാവാം.
"മോക്ഷമു....."
അതാ രാമനാഥന്‍പാടിത്തുടങ്ങുന്നു.
ഈശ്വരാ! രാമനാഥന്‍ എനിക്കു വേണ്ടി പാടാന്‍
തുടങ്ങുന്നു.
"മോക്ഷമുഗലദാ"
ഞാനെന്നെ മറന്നു. എല്ലാം മറന്നു.
"മോക്ഷമുഗലദാ
ഭുവിലൊ ജീവന്‍ മുക്തുലു ഗാനി വാരലകു........"
രാമനാഥന്‍ അനുപല്ലവിയിലേക്ക്‌ കടക്കുകയാണ്‌.
"സാക്ഷാത്‌കാര....."
അപ്പോഴാണ്‌ രാമനാഥന്‍റെ കുടുമ അഴിഞ്ഞുപോയത്‌ .പൊടുന്നനെ ആലാപനം നിലച്ചു. രാമനാഥന്‍
കുടുമ കെട്ടിവെക്കാന്‍ തുടങ്ങി. ഉമയാള്‍പുരം ശിവരാമന്‍റെ മൃദംഗവും
ടി.എന്‍.കൃഷ്ണന്‍റെ വയലിനും നിശ്ശബ്ദമായി. തംബുരുവിന്‍റെ നാദം മാത്രം
ഇടമുറിയാതെ മുഴങ്ങിക്കൊണ്ടേയിരുന്നു. തംബുരുവിന്‍റെ നാദത്തില്‍ ലയിച്ച്‌
രാമനാഥന്‍ കുടുമ കെട്ടിക്കൊണ്ടേയിരുന്നു. കെട്ടിയിട്ടും കെട്ടിയിട്ടും
തീരുന്നതേയില്ല. കുടുമ കെട്ടിക്കൊണ്ടിരുന്ന കൈവിരലുകളും നിശ്ചലമായി.
രാമനാഥന്‍ തംബുരുവിന്‍റെ മാന്ത്രികമായ ഘനനാദത്തിലാഴ്ന്ന്,സ്ഥലകാലങ്ങള്

മറന്നിരിക്കുകയാണ്‌.ഉമയാള്‍പുരം ശിവരാമന്‍ മുന്നോട്ടാഞ്ഞു്‌ രാമനാഥനെ
ഒന്നു തൊട്ടു.
രാമനാഥന്‍ മെല്ലെ ഉണര്‍ന്നു.
ഉണര്‍ച്ചയില്‍ നിന്ന് ചതുഃശ്രുതി ഋഷഭം പടര്‍ന്നു. മൃദംഗത്തിന്‍റെയും വയലിന്‍റെയും നാദം
ഒന്നിച്ചുയര്‍ന്നു. രാമനാഥന്‍ പാടിത്തുടങ്ങി.
"സാക്ഷാത്‌കാര.....
ആരാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കു വേണ്ടി രാമനാഥന്‍
പാടിയ രാത്രി. അത്‌ രാമനാഥന്‍റെ തിരുവനന്തപുരത്തെ അവസാനത്തെ
കച്ചേരിയായിരുന്നു. 1984 ഏപ്രില്‍ ഇരുപത്തിയേഴാം തീയതി രാമനാഥന്‍
മരിച്ചു. രാമനാഥന്‍ മരിച്ച്‌ ഏതാണ്ട്‌ പത്തു
വര്‍ഷം കഴിഞ്ഞാണ്‌
അദ്ദേഹത്തിന്‍റെ ആലാപനങ്ങള്‍ ഏറെയും എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞത്‌.
ഇന്ന് എനിക്ക്‌ രാമനാഥനെക്കുറിച്ച്‌ ഒന്നറിയാം; രാമനാഥന്‍ ഒരിക്കല്‍പോലും
ആര്‍ക്കും വേണ്ടി പാടിയിട്ടില്ല .രാമനാഥന്‍ രാമനാഥനു വേണ്ടി മാത്രമാണ്‌
പാടിയത്‌.

BACK